യഹൂദന്മാര്
മൂന്നു നേരമാണ് ദിവസവും
പ്രാര്‍ഥിച്ചിരുന്നത്-- രാവിലെയും
ഉച്ചക്കും വൈകിട്ടും. പ്രാര്‍ഥനകള്‍ക്കിടയില്‍
പകല്‍ നേരത്ത് ആറ് മണിക്കൂര്‍
ഇടവേളയുണ്ട്. രാത്രിയില്‍
പന്ത്രണ്ട് മണിക്കൂര്‍ നേരത്തെ
ഇടവേളയും.
നമ്മുടെ
പിതാക്കന്മാര് ഓരോ യാമത്തിലും
പ്രാര്‍ഥിച്ചു. പാതിരാത്രിക്ക്
ശേഷം ഉറങ്ങുന്ന നേരമൊഴിച്ച്
ഏഴു യാമങ്ങളിലും അവര്‍
പ്രാര്‍ഥിച്ചു. മൂന്നു
മണിക്കൂറാണ് ഒരു
യാമം. പ്രാര്‍ഥനകള്‍ക്കിടയില്‍
മൂന്നു മണിക്കൂര്‍
ഇടവേളയുണ്ട്. രാത്രിയില്‍
ആറ് മണിക്കൂര്‍ ഇടവേളയുണ്ട്.
ഇസ്ലാം
മതത്തില്‍ പ്രാര്‍ഥന അഞ്ചു
നേരമാണ്-- പ്രഭാതം, ഉച്ച, ഉച്ച
കഴിഞ്ഞ് മൂന്നു മണി, സന്ധ്യ, രാത്രി
ഒന്‍പത് മണി. ഏതാണ്ട്
ഇങ്ങനെയാണ് പ്രാര്‍ഥനാ
നേരങ്ങള്‍. എന്നാല്‍
സൂര്യോദയവുമായി ബന്ധിപ്പിച്ചു
പറയുന്നതുകൊണ്ട് സമയം
കൃത്യമല്ല. പ്രഭാതത്തിന്
മുമ്പ് ഒരു നേരവും കൂടി
ചേര്‍ത്തു ആറ് നേരമാക്കാറുണ്ട്.
ദിവസത്തിന്റെ
പല നേരങ്ങളില്‍ പ്രാര്‍ഥിക്കുകയോ
ധ്യാനിക്കുകയോ ചെയ്യുന്ന
രീതി മറ്റ് മതങ്ങളിലുമുണ്ട്.
ഇങ്ങനെ
ലോകമെമ്പാടുമുള്ള വിവിധ
മതങ്ങളിലെ നമ്മുടെ പൂര്‍വികര്‍
ദിവസവും പലതവണ പ്രാര്‍ഥിച്ചിരുന്നത്
എന്തുകൊണ്ടായിരിക്കും? ദിവസവും
ഒരേ പ്രാര്‍ഥനകള്‍ തന്നെ
അവര്‍ ആവര്‍ത്തിച്ചിരുന്നത്
എന്തുകൊണ്ടായിരിക്കും?
ദൈവവുമായി
സംസാരിക്കുന്നതാണ് പ്രാര്‍ഥന
എങ്കില്‍ ഒരേ പ്രാര്‍ഥന തന്നെ
ദിവസവും പല പ്രാവശ്യം ചൊല്ലുന്നത്
യുക്തിസഹമല്ല. നമ്മുടെ
ഉള്ളിലുള്ളത് ദൈവത്തോട്
പറയുന്നത് മാത്രമല്ല പ്രാര്‍ഥനയുടെ
ധര്‍മ്മം എന്ന് അതില്‍ നിന്ന്
വ്യക്തമാണ്. നമ്മുടെ
പൂര്‍വികര്‍ പ്രാര്‍ഥനയെ
കണ്ടിരുന്നത് പ്രധാനമായും
ഒരു മനോവ്യായാമമായാണ് എന്ന്
വേണം കരുതാന്‍.
ഇക്കാലത്ത്
ശരീരത്തിന്റെ ആരോഗ്യത്തിന്
വലിയ പ്രാധാന്യം കൊടുക്കുന്നതുപോലെ
പൂര്‍വികര്‍ അവരുടെ കാലത്ത്
മനസ്സിന്റെ ആരോഗ്യത്തിന്
വലിയ പ്രാധാന്യം
കൊടുത്തിരുന്നു. വികാരവിചാരങ്ങളുടെ
പിന്നാലേ പായുവാന്‍ വെമ്പല്‍
കൊള്ളുന്ന മനസ്സിനെ അവയില്‍
നിന്ന് വിമുക്തമാക്കി
ഏകാഗ്രമാക്കുന്നത് ജീവിതവിജയത്തിന്
അത്യന്താപേക്ഷിതമാണെന്ന്
അവര്‍ നന്നായി
അറിഞ്ഞിരുന്നിരിക്കണം. അതുകൊണ്ടാവണം
ദിവസവും പല പ്രാവശ്യം മനസിനെ
ഏകാഗ്രമാക്കുന്ന ഒരു വ്യായാമമെന്ന
നിലയില്‍ അവര്‍ പ്രാര്‍ഥിച്ചിരുന്നത്.
അത്തരം
ഒരു വ്യായാമം ഇല്ലാതിരുന്നാല്‍
മനുഷ്യമനസ്സ് വിവിധ
വിചാരവികാരങ്ങള്‍ക്ക്
അടിമപ്പെട്ട് പോകാനുള്ള
സാധ്യത വളരെയാണ്. മനസ്സിനെ
ആകര്‍ഷിക്കുന്ന പ്രലോഭനങ്ങള്‍
എപ്പോഴും നമ്മെ വലയം
ചെയ്തിരിക്കുന്നു. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ
പ്രതാപം എന്നൊക്കെ അപ്പൊസ്തോലന്‍
നാമകരണം ചെയ്യുന്ന വിവിധങ്ങളായ
മോഹങ്ങള്‍ നിരന്തരം നമ്മെ
പ്രലോഭിപ്പിക്കുന്നു. അവയില്‍
നിന്ന് രക്ഷ നേടാനുള്ള ഒരേ
ഒരു മാര്‍ഗ്ഗം നിരന്തരം
മനസ്സിനെ ഏകാഗ്രമാക്കുന്ന
ഒരു വ്യായാമമാണ്. നമ്മുടെ
പിതാക്കന്മാര് യാമപ്രാര്ഥനകള്
സംവിധാനം ചെയ്തതും അനുഷ്ടിച്ചതും
ആ ഉദ്ദേശത്തോടെയാണെന്ന്
മനസിലാക്കണം.
ഓരോ
യാമത്തിലും ചൊല്ലാവുന്ന
പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും
വേദഭാഗങ്ങളും ചേര്‍ത്തു
പിതാക്കന്മാര് ആരാധനാക്രമങ്ങള്‍
രചിച്ചു. എന്നാല്‍
പില്ക്കാലത്ത് യാമപ്രാര്‍ഥനകളുടെ
യഥാര്‍ത്ഥ ലക്ഷ്യം എന്തെന്ന്
അറിയാത്ത ഒരു തലമുറ ഉണ്ടാവുകയും, അവര്‍
പിതാക്കന്മാര് അവശേഷിപ്പിച്ച
ആരാധനാക്രമങ്ങള്‍ യാമങ്ങള്‍
തോറും അര്‍ഥമറിയാതെ ഉരുവിടാന്‍
ആരംഭിക്കുകയും ചെയ്തു. അതിനടുത്ത്
വന്ന തലമുറ അവരുടെ ജീവിതവുമായി
യാമപ്രാര്‍ഥനകള്‍ക്ക്
പറയത്തക്ക ബന്ധമൊന്നും
കണ്ടില്ല. അവരുടെ
തിരക്കുപിടിച്ച ജീവിതത്തിനു
യാമപ്രാര്ഥനകള് തടസമാകുന്നു
എന്നും അവര്‍ കണ്ടെത്തി. എങ്കിലും
പൈതൃകമായി ലഭിച്ച യാമപ്രാര്ഥനകള്
കൈവിട്ടുകളയാതെ ഏഴു നേരത്തെ
യാമപ്രാര്ഥനകള് രണ്ടു
നേരമായി ചൊല്ലുന്ന
പതിവുണ്ടാക്കി. ഇന്നും
സുറിയാനി ക്രിസ്ത്യാനികള്‍
അവരുടെ ദയറാകളിലും മറ്റും
ആ പതിവ് തുടരുന്നു. എന്നാല്‍
സാധാരണക്കാര്‍ക്ക് അവരുടെ
വീടുകളില്‍ രണ്ടു നേരത്തെ
പ്രാര്‍ഥന പോയിട്ട് ഒരു നേരം
പോലും പ്രാര്ഥനയില്ലാതായിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
പറന്നുയരുവാന് നമ്മെ
സഹായിക്കുന്ന ഒരു വിമാനമായിരുന്നു
യാമപ്രാര്ഥനകള് നമ്മുടെ
പിതാക്കന്മാര്ക്ക്. എന്നാല്‍
ആ വിമാനത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള
അറിവ് നഷ്ടമായ പിന്തലമുറ
അതിലേറി സ്വര്‍ഗ്ഗത്തിലേക്ക്
പറന്നുയരുന്നില്ല. എങ്കിലും
പിതാക്കന്മാരില് നിന്ന്
ലഭിച്ച അമൂല്യമായ ആ പൈതൃകം
നഷ്ടപ്പെടുത്താന്‍ മനസ്സ്
വരാതെ, ആ
വിമാനം കെട്ടി വലിച്ചു കൊണ്ടാണ്
അവര്‍ നടന്നുനീങ്ങുന്നത്. പിതാക്കന്മാരില്
നിന്ന് ലഭിച്ച ആ ഭാരം വലിച്ചു
കൊണ്ട് നടക്കുന്നത് തങ്ങളുടെ
കടമയാണെന്ന് അവര്‍
വിശ്വസിക്കുന്നു. ഇതൊരു
ഭാരമാണെന്ന് തിരിച്ചറിഞ്ഞ
ചിലര്‍ അതുപേക്ഷിച്ചു
നടക്കുവാന്‍ തീരുമാനിച്ചു. ഒരു
ഭാരവും വഹിച്ചു നടക്കുന്നതിലും
എളുപ്പമാണ് കയ്യും വീശി
നടക്കുന്നത് എന്ന് അവര്‍
തിരിച്ചറിഞ്ഞു. നവീകരണസഭകളില്‍
പെട്ടവര്‍ അതാണ് ചെയ്തത്. എന്നാല്‍
പൌരാണികസഭകളില് പെട്ടവര്‍
ഇപ്പൊഴും ആ ഭാരം കെട്ടിവലിച്ചുകൊണ്ട്
തന്നെ മുന്നോട്ട് നീങ്ങുന്നു.
നാം
കെട്ടി വലിച്ചു കൊണ്ട് നടക്കുന്ന
ഈ ഭാരം വാസ്തവത്തില്‍ നമുക്ക്
സ്വര്‍ഗ്ഗത്തേക്ക് പറന്നുയരുവാന്
സഹായിക്കുന്ന ഒരു വാഹനമാണ്
എന്ന തിരിച്ചറിവാണ് ഈ ലേഖനത്തിലൂടെ
ഈ എഴുത്തുകാരന് പങ്ക്
വയ്ക്കുന്നത്. യാമപ്രാര്‍ഥനകളുടെ
യഥാര്‍ത്ഥ ഉപയോഗം എന്താണെന്ന്
മനസിലാക്കുമ്പോള്‍ നമുക്ക്
അത് ഉപയോഗിക്കേണ്ട വിധത്തില്‍
ഉപയോഗിക്കാനാവും.
ആരാധനാക്രമത്തിലുള്ളത്
ആദിയോടന്തം ഉരുവിട്ടാല്‍
പ്രാര്‍ഥനയാവില്ല. അങ്ങനെ
ചെയ്യുന്നത് നമ്മുടെ സമയം
നഷ്ടപ്പെടുത്തുന്ന ഒരു ചടങ്ങ്
മാത്രമാണ്. അതിനു
പകരം നമ്മുടെ വികാരവിചാരങ്ങളില്‍
നിന്ന് മനസ്സിനെ സ്വതന്ത്രമാക്കി
ഏകാഗ്രതയോടെ അല്പനേരം "ദൈവത്തെ
നോക്കി മൌനമായിരിക്കുന്ന" പിതാക്കന്മാരുടെ
പ്രാര്‍ഥനയിലേക്ക് നമുക്ക്
മടങ്ങി വരണം.
ഓരോ
യാമത്തിലും മനസ്സിനെ ഏകാഗ്രമാകുന്ന
പിതാക്കന്മാരുടെ ആ മനോവ്യായാമമാണ്
നമുക്ക് പുനസ്ഥാപിക്കേണ്ടത്. അതിനു
സഹായമായി നമുക്ക് പൈതൃകമായി
ലഭിച്ചിരിക്കുന്ന ആരാധനാക്രമങ്ങള്‍
ഉപയോഗിക്കാവുന്നതാണ്. എന്നാല്‍
ആരാധനാക്രമത്തിലെ പ്രാര്‍ഥനകളും
ഗീതങ്ങളും ചൊല്ലിയാലേ
യാമപ്രാര്ഥനയാകൂ എന്ന്
ധരിക്കുന്നത് അബദ്ധമാണ്, അപകടവുമാണ്.
ഉച്ചനമസ്കാരത്തിന്റെ
നേരത്ത് ക്ലാസുമുറിയില്‍
ഇരിക്കുന്ന ഒരു വിദ്യാര്‍ഥി
എങ്ങനെ പ്രാര്‍ഥിക്കും? ക്ലാസുമുറി
വിട്ട് പുറത്തു പോകേണ്ടതില്ല. ക്ലാസ്
കഴിയുമ്പോള്‍ മുറിയിലെത്തി
ആരാധനാക്രമത്തിലുള്ളതെല്ലാം
ഉരുവിടേണ്ടതുമില്ല. ഒരു
നിമിഷം മനസ്സിനെ വികാരവിചാരങ്ങളില്‍
നിന്ന് സ്വതന്ത്രമാക്കി
ഏകാഗ്രതയോടെ "ദൈവമേ" എന്നൊന്ന്
വിളിക്കാന്‍ കഴിഞ്ഞാല്‍ അത്
ഉച്ചനമസ്കാരമാകും എന്നാണ്
ഞാന്‍ മനസിലാക്കുന്നത്.
പത്തു
മണിക്ക് ഉറങ്ങാന്‍ പോകുന്ന
ഒരു വിദ്യാര്‍ഥി എങ്ങനെയാണ്
പാതിരാത്രിക്ക്
നമസ്കരിക്കേണ്ടത്. ഉറങ്ങിക്കിടക്കുന്നയാള്‍
ക്ലോക്കില്‍ അലാറം വച്ച്
പാതിരാത്രിക്ക് എഴുന്നേല്‍ക്കേണ്ടതില്ല
എന്ന് എല്ലാവരും സമ്മതിക്കും. രാത്രിയില്‍
എപ്പോഴെങ്കിലും ഉണരുമ്പോള്‍ "എന്റെ
കിടക്കയില്‍ ഞാന്‍ ദൈവത്തെ
ധ്യാനിക്കുന്നു" എന്ന്
സങ്കീര്ത്തനക്കാരന്
പാടുന്നതുപോലെ മനസ്സൊന്നു
ഏകാഗ്രമാക്കി ധ്യാനിക്കാമെങ്കില്
അത് പാതിരാത്രി നമസ്കാരമാകും.
എന്നാല്‍
എല്ലാ യാമങ്ങളിലും അതുപോലെ
ചെയ്യേണ്ടതില്ല. സന്ധ്യക്കും
പ്രഭാതത്തിലും അല്പനേരം
വേദധ്യാനത്തിനും കീര്‍ത്തനാലാപനത്തിനും
അല്പനേരം നമ്മുടെ ഉള്ളം
ദൈവത്തെ നോക്കിയിരിക്കാനും
സമയം കണ്ടെത്തുന്നത് നമ്മുടെ
ജീവിതത്തിന് വളരെ സഹായകരമാകും. ഇപ്പോള്‍
പ്രാര്ഥയില്ലാതെ ജീവിക്കുന്ന
സാധാരണക്കാര്‍ക്ക് ഇത്തരത്തില്‍
അര്‍ഥവത്തായ ഒരു പ്രാര്ഥനാജീവിതത്തിലേക്ക്
മടങ്ങിവരാനാകും.
ഇത്
സാധാരണക്കാരുടെ ജീവിതം. ദയറാവാസികളുടെ
ജീവിതം അങ്ങനെയാകേണ്ടതില്ല. അവര്‍ക്ക്
ഏഴു നേരങ്ങളിലും സമയമെടുത്ത്
പ്രാര്‍ഥിക്കാവുന്നതാണ്. പല
യാമങ്ങളിലെ പ്രാര്‍ഥനകള്‍
ഒന്നിച്ചുകൂട്ടി ചൊല്ലുന്ന
രീതി അവസാനിപ്പിക്കേണ്ടതുണ്ട്. പല
നേരത്തെ ആഹാരം ഒരുമിച്ചു
കഴിക്കുന്നതുപോലെയാണത്. പല
നേരത്തെ മരുന്ന് ഒരുമിച്ച്
സേവിക്കുന്നതുപോലെയാണത്. പല
നേരങ്ങളിലായി ചെയ്യേണ്ട
വ്യായാമം ഒന്നിച്ചു ചെയ്യുന്നതുപോലെ
അനാരോഗ്യകരമാണ് അത്. പ്രഭാതത്തില്‍
പ്രഭാതത്തിലെ പ്രാര്‍ഥന
മാത്രം പ്രാര്‍ഥിക്കുക. പാതിരാത്രിയിലെ
പ്രാര്‍ഥന പാതിരാത്രിയില്‍
പ്രാര്‍ഥിക്കാന്‍ കഴിയുന്നില്ലെങ്കില്‍
അതുകൂടെ പ്രഭാതത്തില്‍
ചൊല്ലുന്ന രീതി അനാരോഗ്യകരമാണ്. അതുപോലെ
സന്ധ്യക്ക് സന്ധ്യയുടെ
പ്രാര്‍ഥന മാത്രം പ്രാര്‍ഥിക്കുക. മൂന്നു
മണിക്കൂറിന് ശേഷം മാത്രം
സൂത്താറാ പ്രാര്‍ഥന
പ്രാര്‍ഥിക്കുക. ഏഴു
നേരത്തെ പ്രാര്‍ഥന ഏഴു നേരമായി
പ്രാര്‍ഥിക്കുന്ന പിതാക്കന്മാരുടെ
സംസ്കാരത്തിലേക്ക് നമുക്ക്
മടങ്ങി വരാം. പ്രാര്ഥിക്കുവാന്
വേണ്ടി നമുക്ക് ആരാധനാക്രമങ്ങള്‍
ഉപയോഗിക്കാം. അല്ലാതെ
കടമ നിറവേറ്റാന്‍ വേണ്ടി
മാത്രം ആരാധനാക്രമങ്ങളിലുള്ളതെല്ലാം
ആദിയോടന്തം ചൊല്ലിക്കൂട്ടുന്ന
അര്‍ഥമില്ലാത്ത ചടങ്ങ് നമുക്ക്
അവസാനിപ്പിക്കാം.
No comments:
Post a Comment